കൊച്ചി: അഭിഭാഷക കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോടതിയും കീഴ്ക്കോടതികളും അഭിഭാഷകർ ബഹിഷ്കരിക്കും. വക്കാലത്ത് എടുത്ത അഭിഭാഷകരുടെ കുടുംബത്തെ ആക്രമിച്ച സംഭവത്തിലാണ് അസോസിയേഷന്റെ പ്രതിഷേധം.
പ്രതികൾക്കുവേണ്ടി ആരും വക്കാലത്ത് എടുക്കരുതെന്നും അഭിഭാഷക അസോസിയേഷൻ ആവശ്യപ്പെട്ടു. എറണാകുളം മുരുക്കുംപാടത്തെ അഭിഭാഷക ദമ്പതികളായ ടി.എം.ഡോൾഗോയുടെയും നീമയുടെയും വീട്ടിലാണ് കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്. ഇരുവരും അടുത്തിടെ ഒരു ഗാർഹിക പീഡനക്കേസ് ഏറ്റെടുത്തിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പ്രദേശവാസികളായ മുരുക്കുംപാടം കോമത്ത് വീട്ടിൽ ഡാസ്റ്റർ(വേലു), ഡൈനാസ്റ്റർ (വാവക്കുട്ടി) എന്നിവരാണ് ആക്രമണം നടത്തിയതെന്നും ഇവർ അറസ്റ്റിലായെന്നും പോലീസ് പറഞ്ഞു. അക്രമിസംഘം വീട്ടിലെത്തുമ്പോൾ അഭിഭാഷകന്റെ 80 വയസുള്ള പിതാവ് മോഹൻദാസ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അക്രമികൾ മോഹൻദാസിനെയും പ്രതികൾ ആക്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഡാസ്റ്ററിന്റെ ഭാര്യ നൽകിയ സ്വകാര്യ അന്യായം അഭിഭാഷകർ ഏറ്റെടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. അഭിഭാഷകർക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് കോടതി ബഹിഷ്കരണത്തിലേക്ക് അഭിഭാഷകർ നീങ്ങുന്നത്.